റിയാദ്: അര്‍ജന്റീനക്കെതിരെ അട്ടിമറി വിജയം നേടിയ ഓരോ കളിക്കാരനും സൗദി രാജകുടുംബം അത്യാഢംഭര വാഹനമായ റോള്‍സ് റോയ്‌സ് ഫാന്റം സമ്മാനമായി നല്‍കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് മത്സരം കഴിഞ്ഞ് ടീം തിരികെ രാജ്യത്തെത്തുമ്പോള്‍ സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ആകും സമ്മാനം നല്‍കുക എന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1994-ലെ ലോകകപ്പില്‍ ഏറ്റവും ദുര്‍ബലരായിരുന്ന സൗദി പ്രമുഖ ടീമുകളെ അട്ടിമറിച്ചുകൊണ്ട് രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. അന്ന് ബെല്‍ജിയത്തിനെതിരെ സെയ്ദ് അല്‍ ഒവൈയ്‌റന്‍ നേടിയ ഗോള്‍ എക്കാലത്തെയും മികച്ച ഗോളുകളില്‍ ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. തുടർന്ന് സൌദി രാജാവ് അദ്ദേഹത്തിന് റോള്‍സ് റോയ്‌സ് കാര്‍ സമ്മാനിച്ചിരുന്നു. ആ സംഭവമാണ് ഇത്തവണ സൗദി കളിക്കാര്‍ക്ക് റോള്‍സ് റോയ്‌സ് സമ്മാനമായി ലഭിക്കുമെന്ന തരത്തില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോകകപ്പ് മത്സരം കാണാന്‍ ഓഫീസുകള്‍ക്ക് ഭാഗികമായി അവധി നല്‍കിയ സൗദി, അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ പൊതുഅവധി പ്രഖ്യാപിച്ചാണ് വിജയം ആഘോഷിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിട്ടുനിന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. സൗദി താരങ്ങളായ സാലിഹ് അല്‍ ശെഹ്രിയ, സലീം അല്‍ ദൗസറി എന്നിവരാണ് ഗോളടിച്ചത്.