വണ്‍ലവ് ആംബാന്‍ഡ് അടക്കം വിലക്കിയ ഫിഫയുടെ നടപടികള്‍ക്കെതിരേ വേറിട്ട പ്രതിഷേധവുമായി ജര്‍മ്മന്‍ ടീം. ജപ്പാനെതിരായ മല്‍സരത്തിനു മുന്‍പ് കൈകൊണ്ട് വായ അടച്ചുപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് അവര്‍ പ്രതിഷേധിച്ചത്. എൽജിബിടിക്യുപ്ലസ് സമൂഹത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മഴവിൽ നിറത്തിലുള്ള ക്യാപ്റ്റൻ ആം ബാൻഡ് ധരിക്കാൻ ഫിഫ അനുവാദിക്കാത്തത് പല യൂറോപ്യന്‍ ടീമുകളേയും ചൊടിപ്പിച്ചിട്ടുണ്ട്.
ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ മത്സരങ്ങളില്‍ തങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ 'വണ്‍ ലൗ' ആംബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കളിക്കളം പ്രതിഷേധങ്ങള്‍ക്കോ ക്യാംപെയ്നുകള്‍ക്കോ ഉള്ള വേദിയല്ലെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഫിഫയുടെ ചട്ടമനുസരിച്ച് ഫുട്ബോള്‍ ഭരണസമിതി അംഗീകരിക്കാത്ത കിറ്റ് ധരിച്ച് കളത്തിലിറങ്ങുന്ന താരങ്ങള്‍ക്ക് ഉടനടി മഞ്ഞക്കാര്‍ഡ് ലഭിക്കും. ഇനി മത്സരത്തിനിടെ ഒരു മഞ്ഞക്കാര്‍ഡ് കൂടി കണ്ടാല്‍ മാര്‍ച്ചിങ് ഓര്‍ഡറും ലഭിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജപ്പാനെതിരായ മത്സരത്തില്‍ നാലുതവണ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ ദിവസത്തെ അർജന്റീന-സൗദി മത്സരത്തിന്റെ തനിയാവർത്തനം പോലെയായിരുന്നു ഇന്നലത്തെ ജർമനി-ജപ്പാൻ മത്സരം. ആദ്യപകുതിയിൽ ഒരു ഗോളിന് പിറകിൽനിന്നശേഷമാണ് ജപ്പാൻ രണ്ട് ഗോളടിച്ച് ലോകകപ്പിൽ ഗംഭീരമായി അരങ്ങേറിയത്. ആദ്യപകുതിയിൽ ഇകായ് ഗുൺഡോവന്റെ ഗോളിലാണ് ജർമനി മുന്നിലെത്തിയത്.
ഇടവേളയ്ക്കുശേഷം പുതിയൊരു ജപ്പാനായിരുന്നു കളത്തിൽ. അവർ ഒന്നിച്ച് പ്രതിരോധിച്ചു. ഒരേ മനസ്സോടെ ആക്രമിച്ചു. കളിയുടെ ചൂടും ചൂരും പങ്കിട്ടെടുത്തു. ആ കൂട്ടായ്‌മയിൽ കളത്തിൽ പുതിയൊരു ജപ്പാൻ ഉദിച്ചു. എട്ട് മിനിറ്റിൽ രണ്ട് ഗോളടിച്ച് നീലക്കുപ്പായക്കാർ വിജയം സ്വന്തമാക്കി. കന്നി ലോകകപ്പിനിറങ്ങിയ പകരക്കാരായ റിറ്റ്‌സു ദൊയാൻ ആദ്യവും താകുമ അസാനോ രണ്ടാമതും ജർമൻ കോട്ടയിൽ നിറയൊഴിച്ചു. അതോടെ ജർമൻ ടാങ്കുകൾ നിശബ്‌ദമായി.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലാണ് ജര്‍മനി ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ റഷ്യയില്‍ മെക്സിക്കോയോടായിരുന്നു ജര്‍മനിയുടെ തോല്‍വി.