തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. മദ്യ ഉൽപ്പാദകരിൽ നിന്നും ഈടാക്കിയിരുന്ന അഞ്ച് ശതമാനം നികുതിയാണ് സർക്കാർ ഒഴിവാക്കിയത്. വിറ്റുവരവ് നികുതി ഒഴിവാക്കിയതോടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില വർദ്ധിപ്പിച്ചത്. നികുതി ഒഴിവാക്കുന്നതിന് അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും.
മദ്യ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന വിറ്റുവരവ് നികുതി ഒഴിവാക്കിയാല്‍ 175 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുന്നത്. വിഷയത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ പരിശോധിച്ചു. എന്നാൽ മദ്യവില കൂട്ടുന്നതിനെ എക്സൈസ് വകുപ്പ് എതിര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയും രൂക്ഷമാണ്. സ്പിരിറ്റിന് വില വര്‍ധിച്ചതിന് പിന്നാലെ മദ്യക്കമ്പനികള്‍ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്തിയിരുന്നു. സംസ്ഥാനത്തെ പല ബാറുകളിലും സാധാരണക്കാര്‍ ആശ്രയിക്കുന്ന വില കുറഞ്ഞ മദ്യം ലഭ്യമാകാത്തതിനാല്‍ ലോക്കല്‍ കൗണ്ടറുകള്‍ ഇതിനോടകം പൂട്ടി കഴിഞ്ഞു. സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പന വര്‍ധിക്കാനും ഇത് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.