ഫുട്ബോള്‍ ലോകകപ്പില്‍ എല്ലാ കാലങ്ങളിലും അട്ടിമറികള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ അട്ടിമറിയായി കണക്കാക്കപ്പെടുന്നത് 1950-ൽ ഇംഗ്ലണ്ടിനെതിരെ യുഎസ്എ നേടിയ 1-0 ത്തിന്‍റെ വിജയമായിരുന്നു.
ഇംഗ്ലണ്ടിന്‍റെ ആദ്യ ലോകകപ്പായിരുന്നു അത്. ശവവണ്ടി ഉന്തുകാരനും പാത്രം കഴുകുന്നവനുമൊക്കെയുൾപ്പെട്ട ടീമായിരുന്നു അമേരിക്കയുടേത്. ഇംഗ്ലണ്ടാവട്ടെ ഫുട്‌ബോൾ കളിയുടെ ഉപജ്ഞാതാക്കളെന്ന വമ്പുമായാണ് എത്തിയത്. കളി തുടങ്ങിയപ്പോള്‍ കഥ മാറി. 9.5% വിജയസാധ്യത മാത്രമുണ്ടായിരുന്ന അമേരിക്ക ഒരു ഗോളിന് ഇംഗ്ലണ്ടിനെ തറപറ്റിച്ചു. ലോകകപ്പിലെ ആദ്യ അട്ടിമറിയായിരുന്നു അത്. ടെലിപ്രിന്ററിൽ ഫലം വായിച്ച ഇംഗ്ലണ്ടിലെ ചില പത്രങ്ങൾ 10 തെറ്റി 0 എന്ന് പ്രിന്റ് ചെയ്തതാവാമെന്നു കരുതി 10-1 ന് ഇംഗ്ലണ്ട് ജയിച്ചതായി വാർത്ത രചിച്ചു.
അതിനേക്കാള്‍ വലിയ തോല്‍വിയാണ് കഴിഞ്ഞ ദിവസം അര്‍ജന്‍റീന ഏറ്റുവാങ്ങിയത്. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുള്ള, വർഷങ്ങളായി തോറ്റിട്ടില്ലാത്ത, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നു ലോകം വാഴ്ത്തുന്ന സാക്ഷാല്‍ മെസ്സിയുടെ ടീം 51-ാമത് റാങ്കുള്ള സൗദി അറേബ്യയോട് ദയനീയമായി പരാജയപ്പെട്ടു. വെറും 8.7% മാത്രമായിരുന്നു സൗദിയുടെ വിജയ സാധ്യത. കൂട്ടായ്മയില്ലാതെ, ഊർജമില്ലാതെ, ആത്മവിശ്വാസമോ വിജയതൃഷ്ണയോ കാട്ടാതെ മെസ്സിയും കൂട്ടരും പന്തിനു പിറകെ ഓടി നടന്നപ്പോള്‍ ഹൈലൈൻ ഡിഫെൻസിലൂടെ, തീവ്രമായ ടീം പ്രെസ്സിംഗിലൂടെ, പല്ലും നഖവുമുയോഗിച്ച്, കൊണ്ടും കൊടുത്തും പൊരുതിക്കയറിയ സൗദി വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
കഴിഞ്ഞ റഷ്യന്‍ ലോക കപ്പിന്‍റെയും പ്രത്യേകത വമ്പന്മാരുടെ വീഴ്ചയായിരുന്നു. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ഐസ്‍ലന്‍ഡാണ് വമ്പന്മാര്‍ക്കെതിരെ ചെറുമീനുകളുടെ കുതിപ്പിന് തുടക്കം കുറിച്ചത്. പിന്നാലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ പരാജയപ്പെടുത്തി മെക്സിക്കോ ലോകത്തെ ഞെട്ടിച്ചു. അട്ടിമറികള്‍ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിച്ച് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ബ്രസീലിനെ സ്വിറ്റ്സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. മെക്സിക്കോ, ക്രോയേഷ്യ, സെര്‍ബിയ, റഷ്യ, ഡെന്മാര്‍ക്ക്, ഇറാന്‍ തുടങ്ങിയ ശരാശരിക്കാരാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നോട്ടു വന്നിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക