ഖത്തർ ലോകകപ്പ് ഉദ്ഘാടനച്ചടങ്ങില്‍ ഹോളിവുഡ് ഇതിഹാസ നടന്‍ മോര്‍ഗന്‍ ഫ്രീമാനോടൊപ്പം തിളങ്ങി നിന്നയാള്‍ ആരാണ് എന്നാണ് ഇപ്പോള്‍ ലോകം തിരയുന്നത്. അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിന് ഖുര്‍ആന്‍ പാരായണത്തോടെ തുടക്കമിട്ടത് ഇരുപതുകാരനായ ഗാനിം അല്‍ മുഫ്താഹ് ആണ്. പ്രചോദനദായകമായ പ്രഭാഷണങ്ങള്‍കൊണ്ട് ശ്രദ്ധേയനായ ഗാനിം ഖത്തർ ലോകകപ്പിന്റെ അംബാസഡര്‍മാരിലൊരാളാണ്. ഇന്‍സ്റ്റഗ്രാമില്‍ മുപ്പതുലക്ഷത്തിലധികം ഫോളോഴ്‌സുളള ഗാനിം ഖത്തറിലെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകന്‍ കൂടിയാണ്.
2002 മെയ് അഞ്ചിന് കൗഡല്‍ റിഗ്രഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗാവസ്ഥയോടെയാണ് ഗാനിം അല്‍ മുഫ്താഹ് ജനിച്ചത്. ഗര്‍ഭാവസ്ഥയില്‍തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ഭിന്നശേഷിയുളള കുഞ്ഞ് ജനിച്ചാല്‍ അത് ജീവിതകാലം മുഴുവന്‍ വേദനിപ്പിക്കുമെന്ന് പറഞ്ഞ് ഗര്‍ഭചിദ്രം നടത്താന്‍ പലരും ഗാനിമിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവർ ഗാനിമിന്റെ കാലുകളായി കൂടെനിന്നു. സ്‌കൂള്‍ പഠനകാലം പക്ഷേ ഗാനിമിന് കയ്‌പ്പേറിയ അനുഭവമാണ് സമ്മാനിച്ചത്. സഹപാഠികളില്‍നിന്ന് അനുഭവിക്കേണ്ടിവന്ന പരിഹാസം അവനെ വല്ലാതെ വേദനിപ്പിച്ചു. പരിഹസിച്ചവരോടെല്ലാം തന്റെ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് മനസിലാക്കിക്കൊടുക്കാനും അവരുടെ മനസ് മാറ്റാനും ഗാനിമിന് സാധിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് ആറ് ശാഖകളും അറുപത് ജീവനക്കാരുമുളള ഗരിസ്സ ഐസ്‌ക്രീം എന്ന കമ്പനിയുടെ ഉടമയാണ് ഗാനിം അല്‍ മുഫ്താഹ്. വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറായ ഗാനിം ഖത്തറിലെ പ്രമുഖ യൂട്യൂബര്‍ കൂടിയാണ്. ലക്ഷക്കണക്കിനുപേരാണ് ഗാനിമിനെ യൂട്യൂബില്‍ ഫോളോ ചെയ്യുന്നത്. സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലിംബിംഗ് തുടങ്ങിയ കായിക വിനോദങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന ഗാനിം നയതന്ത്രജ്ഞനാവുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനത്തിലാണ്.