ഇക്വഡോർ കളിച്ച ആയാസ രഹിതമായ ഫുട്ബാൾ ക്യാപ്റ്റൻ ഇന്നെർ വലയൻസിയ എന്ന കളിക്കാരന്റെ ശരീര ഭാഷയിൽ തന്നെ വായിച്ചെടുക്കാന്‍ കഴിയും. ഖത്തര്‍ ലോകക്കപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനിറങ്ങുമ്പോള്‍ തഴക്കംവന്ന ലാറ്റിനമേരിക്കൻ ഫുട്ബാളിനൊപ്പം യൂറോപ്യൻ ലീഗുകളിൽ കളിച്ച പരിചയത്തിന്റെ ആത്മവിശ്വാസം ഇക്വഡോറിന് മുതൽക്കൂട്ടായി ഉണ്ടായിരുന്നു. അന്തരാഷ്ട്ര മത്സരങ്ങളില്‍ കൊണ്ടും കൊടുത്തും തഴക്കം വരായ്മയുടെ പരിഭ്രമം ഖത്തര്‍ കളിക്കാരുടെ മുഖങ്ങളില്‍ നിഴലിച്ചിരുന്നു. എന്നിരുന്നാലും ഏഷ്യന്‍കപ്പ് ചാമ്പ്യന്‍മാരായ ഖത്തറിൽ നിന്നും ആരാധകര്‍ കുറച്ചുകൂടി പ്രതീക്ഷിച്ചു എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല. ആ പ്രതീക്ഷക്കാണ് ഇന്നലെ മങ്ങലേറ്റത്.
പന്ത് കാലിലെത്തുമ്പോള്‍ തന്നെയുള്ള മുന്നോട്ടുള്ള ഇരമ്പല്‍ ഇക്വഡോറിന്‍റെ കരുത്ത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പന്ത് അവരുടെ കാലിലെത്താതിരിക്കാന്‍ ഖത്തര്‍ വല്ലാതെ ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടുഗോളിന് തോറ്റു നില്‍ക്കുമ്പോഴും പരസ്പരം തട്ടിയും ബാക്ക് പാസുകള്‍ കൊടുത്തും സമയം കളയാന്‍ ഖത്തര്‍ തയാറായത് കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനായിരുന്നു എന്ന് വ്യക്തം. ഇക്വഡോർ ടീമിന്റെ മധ്യനിരയുടെ കരുത്താണ് എടുത്തു പറയേണ്ടത്. എണ്ണയിട്ട യന്ത്രം പോലെയാണ് അവർ കളിച്ചത്. ഒരു ഹെഡ് മാസ്റ്ററെ പോലെ തോന്നിപ്പിച്ച അവരുടെ പരിശീലകൻ ഗുസ്താവാ അൽഫാരോയുടെ മൈതാനത്തെ സാന്നിദ്ധ്യത്തിൽ നിന്നു തന്നെ ടീമിന് മേലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണം മനസ്സിലാക്കാം. ഇക്വഡോർ ഗോൾ കീപ്പർ ഹെർനാൻ ഗാലിൻഡൻസിന് ഇന്നലെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു. മധ്യനിരയിൽ നിറഞ്ഞു കളിച്ച അൻജലോ പ്രീകാർഡോയുടെ നീക്കങ്ങൾക്ക് പ്രത്യേക ചന്തമുണ്ടായിരുന്നു. ക്യാപ്റ്റൻ വലൻസിയ നേടിയ രണ്ടു ഗോളുകളാകട്ടെ സാങ്കേതികമായി വളരെ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നു.
വല്ലപ്പോഴുമുണ്ടായ ചില ക്രോസുകളൊഴിച്ചാൽ ഖത്തറില്‍ നിന്ന് ഭാവനാ സമ്പന്നമായ ഇടപെടലുകള്‍ ഉണ്ടായി എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ പാഴായ രണ്ടാവസരങ്ങളും ഇക്വഡോറിന്‍റെ വല കുലുക്കാന്‍ പോന്നവ തന്നെയായിരുന്നു. ഖത്തർ നിരയിൽ എടുത്തു പറയേണ്ട ഒരു താരം അവരുടെ മധ്യനിരയിൽ കളിച്ച അക്രം അഫീഫാണ്. അദ്ദേഹത്തിന്റെ നീക്കങ്ങൾ ഭാവനാ സമ്പന്നമായിരുന്നു. എന്നാല്‍ അതിന് കിടപ്പിടിക്കുന്ന രീതിയിൽ ടീമംഗങ്ങൾക്ക് ഉയരാൻ കഴിയാതെ പോയി. അറബ് ലീഗ് മത്സരങ്ങളും സ്വന്തം തട്ടകത്തില്‍ കളി നടക്കുന്നതിന്റെ അധിക പിന്തുണയും വർഷങ്ങളായുള്ള തയ്യാറെടുപ്പും ഇക്വഡോറിന്റെ പ്രൊഫഷണൽ സമീപനത്തിന് മുന്നിൽ വിലപ്പോയില്ല. അതേസമയം കൂടുതൽ ഗോളുകള്‍ക്ക് വഴങ്ങിയില്ല എന്നതും തുടക്കക്കാർ എന്ന നിലയിൽ ദയനീയമായി പരാജയപ്പെട്ടിട്ടില്ല എന്നതും ഖത്തറിനെ സംബന്ധിച്ച് ശുഭ സൂചകമാണ്.
സാധാരണ നിലയില്‍ ക്യാപ്റ്റന്‍മാര്‍ക്കും മികച്ച കളിക്കാര്‍ക്കും ലഭിക്കാറുള്ള പത്താം നമ്പറിന്റെ ആനുകൂല്യത്തിലും ആത്മവിശ്വാസത്തിലുമല്ല ഇക്വഡോറിന്റെ ക്യാപ്റ്റൻ വലൻസിയ കളിക്കളത്തിലിറങ്ങിയത്. മാത്രമല്ല നിര്‍ഭാഗ്യം കൊണ്ടുവരുന്ന നമ്പര്‍ എന്ന ദുഷ്പേര് ആവോളം നേടിയ 13 ആയിരുന്നു അദ്ദേഹത്തിന്‍റെ നമ്പര്‍ എന്നത് കേരളത്തില്‍ പ്രത്യേകം ശ്രദ്ധ ലഭിക്കേണ്ട കാര്യവുമാണ്. ആര്‍ക്കും വേണ്ടാത്ത 13-ാം നമ്പറില്‍ നിന്നാണ് ഇന്നലെ ലോകത്ത് പുതിയ ഒരു താരോദയമുണ്ടായത് എന്ന കാര്യം 13 വിരോധികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഇക്വഡോറിന്റെ എതിര്‍ പോസ്റ്റ് ലക്ഷ്യം വെച്ചുള്ള ഇരമ്പം ഗ്രൂപ്പിലെ സെനഗൽ, നെതർലന്റ്സ് എന്നീ ടീമുകൾക്ക് ഒരു മുന്നറിയിപ്പാണ്. ഗ്രൂപ്പില്‍ പോരാട്ടം കനക്കുമെന്നു തന്നെയാണ് ഉദ്ഘാടന മത്സരത്തിലെ ഇക്വഡോറിന്റെ പെര്‍ഫോമന്‍സില്‍ നിന്ന് വിലയിരുത്താന്‍ കഴിയുക.അത് കാണികളെ സംബന്ധിച്ച് ഫുട്ബാൾ വിരുന്നാകും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക