വാഷിംഗ്‌ടണ്‍: യു എസില്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും പ്രശംസ ലഭിക്കാത്തതില്‍ താന്‍ വളരെയധികം നിരാശനാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കൻ പാർട്ടി തരംഗമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഡെമോക്രാറ്റുകൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വലിയ വിജയം നേടാന്‍ ട്രംപിന്‍റെ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇതേതുടര്‍ന്ന് എല്ലാവരും തന്നെ വിമര്‍ശിക്കുകയാണെന്നും ആരും താന്‍ ചെയ്ത കാര്യങ്ങളെ പ്രശംസിക്കാന്‍ തയ്യാറാകുന്നില്ലെന്നും ട്രംപ് പറഞ്ഞു.
താൻ അംഗീകരിച്ച മിക്ക സ്ഥാനാർഥികളും തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോയത് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിനാലാണ്. റിപബ്ലിക്കൻ സ്ഥാനാർഥികളാരും നേടിയിട്ടില്ലാത്തത്ര വിജയമാണ് തനിക്ക് ലഭിച്ചത്. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് തനിക്ക് അഭിനന്ദങ്ങള്‍ നേര്‍ന്നത്. വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ചവെക്കാന്‍ തനിക്ക് കഴിയുമെന്ന് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2024-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ നിരവധി തവണ ട്രംപ് സൂചന നല്‍കിയിരുന്നു. 2020-ലെ യുഎസ് തെരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഇനിയും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഫ്ലോറിഡ ഗവർണറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റോൺ ഡിസാന്‍റിസിനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.