തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ മെക്കിട്ടുകയറുകയാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രം തെറ്റിദ്ധരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ തിട്ടൂരം വിലപ്പോകില്ല. വിരട്ടലിനാണ് ഭാവമെങ്കിൽ, അത്തരം വിരട്ടലുകൾക്ക് വിധേയമാകുന്നതല്ല എൽഡിഎഫ് സർക്കാറെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ക്ഷേമപ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര ധനമന്ത്രിയുടെ ഉപദേശം. ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്റേത്. കേന്ദ്രം കുത്തകകളുടെ ക്ഷേമംമാത്രം ഉറപ്പാക്കുന്നു. കേരളം പാവപ്പെട്ടവരും അധസ്ഥിതരും അധ്വാനിക്കുന്നവരുമടക്കം മഹാഭൂരിപക്ഷത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നു. അതിനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളം കടം വാങ്ങരുതെന്ന് പറയുന്ന കേന്ദ്ര സർക്കാരിന്റെ വിദേശ കടം 49 ലക്ഷം കോടി രൂപയാണ്. ഈവർഷം 3.60 ലക്ഷം കോടി കടമെടുത്തു. ആവശ്യത്തിന് കടം വാങ്ങി, ദുർവ്യയം ഒഴിവാക്കി നാടിന്റെ പൊതുകാര്യങ്ങൾക്കാണ് കേരളം ഉപയോഗിക്കുന്നത്. അത് നാടിന്റെ പൊതുസ്ഥിതി മെച്ചപ്പെടുത്തുന്നത് മനസിലാക്കിയാണ് ജനങ്ങളും പ്രതികരിക്കുന്നത്. അതിനാൽ, സംസ്ഥാന സർക്കാരിനുമേലെ വല്ലാതെ മെക്കിട്ടുകയറലാണ് തങ്ങളുടെ ചുമതലയെന്ന് കേന്ദ്രം തെറ്റിധരിക്കരുത്. കേരളത്തിന് എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീതികേടുകളുടെ ഉത്തമ ഉദാഹരണമാണ്. ലോകശ്രദ്ധ ആകർഷിച്ചതാണ് കേരളത്തിന്റെ ആരോഗ്യമേഖല. എന്നാൽ, ദീർഘകാല ആവശ്യമായ എയിംസ്, അനുമതിയുടെ വക്കിൽമാത്രമേ എത്തുന്നുള്ളൂ. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികമുണ്ടുതാനും. എയിംസ് ലഭിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്‌ത്, കേരളത്തിന് എന്ത് അയോഗ്യതയാണെന്ന് കേന്ദ്രം വ്യക്തമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനങ്ങളോട് വ്യത്യസ്‌ത സമീപന രീതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഇത് വലിയ വിഷമം സൃഷ്ടിക്കുന്നു. ഇഷ്ട സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കുന്ന കേന്ദ്ര സർക്കാർ, കണ്ണിൽ കരടായി കാണുന്ന സംസ്ഥാനങ്ങൾക്ക് ന്യായമായ സഹായങ്ങൾപോലും നിഷേധിക്കുകയാണ്. സംസ്ഥാനങ്ങളിൽനിന്ന് സമാഹരിക്കുന്ന കേന്ദ്ര ആഭ്യന്തര ധനവിഭവം തങ്ങൾക്ക് ഇഷ്ടമുള്ളവർക്കുമാത്രം അവകാശപ്പെട്ടതാണ് എന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ നിലപാടുകൊണ്ട് കേരളത്തിന് ദുരനുഭവങ്ങൾ മാത്രമാണുള്ളത്. ധനമേഖലയ്‌ക്കുപുറമെ, കേന്ദ്രാനുമതിയിൽ നടപ്പാക്കേണ്ട പദ്ധതികളിലും ഇത് പ്രകടമാണ് -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.