മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന വാർത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ വീണ്ടും തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിലാവും മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വാര്‍ത്താസമ്മേളനം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോൾ കാണാമെന്നും പറഞ്ഞാണ് വ്യാഴാഴ്ച മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത്. എന്നാല്‍, തിങ്കഴാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്പ്രിംഗ്ളര്‍ അടക്കമുള്ള വിവാദവിഷയങ്ങളിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിയതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ദിവസവും അവലോകനയോഗം ചേരേണ്ട കാര്യമില്ല എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. അമേരിക്കയിൽ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ളറെന്നും, ഐടി സെക്രട്ടറി ശിവശങ്കർ കമ്പനിയുടെ ഏജന്‍റാണെന്നും വരെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എല്ലാ ആരോപണങ്ങളും തള്ളിക്കൊണ്ട് ഐടി സെക്രട്ടറിതന്നെ ഇന്ന് രംഗത്ത് വരികയും ചെയ്തതാണ്.