ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണറെന്ന് സിപിഎം. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് സിപിഎം ഗവര്‍ണര്‍ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരിക്കാനും, വാണിജ്യവല്‍ക്കരിക്കാനുമുള്ള പരിശ്രമങ്ങള്‍ ബിജെപി അധികാരത്തിലെത്തിയ ഇടങ്ങളിലെല്ലാം നടത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടേയും, സര്‍വ്വകലാശാലകളുടേയും അധികാരം തടസ്സം സൃഷ്‌ടിക്കുന്നതാണ്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാര്‍ കണ്ടെത്തിയ വഴി ഗവര്‍ണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണ്.
വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലാക്കാന്‍ നോക്കന്ന ആര്‍എസ്‌എസിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണ് കേരള ഗവർണർ. ആര്‍എസ്‌എസ് മേധാവിയെ അങ്ങോട്ട് പോയി കണ്ടതിലൂടെ താൻ ആര്‍എസ്‌എസിന്റെ വക്താവാണ് എന്ന് പൊതുസമൂഹത്തിലുള്‍പ്പെടെ സ്വയം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലാണ് ചാന്‍സിലറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
സംസ്ഥാന സര്‍ക്കാരും നിയമസഭയും സ്വീകരിക്കുന്ന നയങ്ങളെ പിന്തുണച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്ന രീതിയാണ് ഗവര്‍ണര്‍മാര്‍ സാധാരണ സ്വീകരിക്കാറുള്ളത്. എന്നാല്‍ കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് പാസ്സാക്കുന്ന ബില്ലുകള്‍ തന്നെ ഒപ്പിടാതെ മാറ്റിവെക്കുന്ന സ്ഥിതിയുണ്ടായി. ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിസഭ അംഗീകരിച്ച് ഒപ്പിടാന്‍ വേണ്ടി ഗവര്‍ണര്‍ക്ക് ഫയലുകള്‍ അയച്ചിരുന്നു. ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുന്നതുവരെ ഒപ്പിടാതെ അവ മാറ്റിവച്ചു. കാലാവധി കഴിഞ്ഞ ശേഷം ഫയല്‍ മടക്കി അയച്ചു. ഇത്തരത്തില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുക എന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.
ആര്‍എസ്‌എസിന്റെ അജണ്ടകളെ സ്ഥാപിക്കുന്നതില്‍ താന്‍ വിദഗ്‌ദനാണെന്ന് തെളിയിച്ച് പുതിയ സ്ഥാനങ്ങള്‍ നേടാനുള്ള പ്രകടനങ്ങളാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ചരിത്രം ഇത്തരത്തില്‍ സ്ഥാനമാനങ്ങള്‍ക്കായി രാഷ്‌ട്രീയ പാര്‍ടികള്‍ മാറിമാറി എത്തിയതിന്റേതാണ്. ഗവര്‍ണറുടെ ഓഫീസില്‍ ചരിത്രത്തിലാദ്യമായി ഒരു ആര്‍എസ്‌എസുകാരനെ തന്റെ ഓഫീസിൽ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു. ഗവർണറും മന്ത്രിസഭയും പരസ്പര വിശ്വാസത്തിൽ പൂരകമായി പ്രവർത്തിക്കേണ്ടതാണ്. തന്റെ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത് എന്നാണ് ഗവർണർ കരുതേണ്ടത്. ഭരണഘടനാപദവി വഹിക്കുന്നവർക്ക് പക്വതയോടെയും പരിപാവനതയോടെയും ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയണം.
ഗവർണറുടെ വഴിവിട്ട നീക്കങ്ങൾക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന്റെ മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക