ഡല്‍ഹി: ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും നടക്കുന്ന തെരഞ്ഞടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയിലെ മാത്രം പാര്‍ട്ടിയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. താന്‍ കോണ്‍ഗ്രസിന് എതിരല്ല. പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെ എന്നും ബഹുമാനിക്കുന്ന ആളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശോഷിച്ച സംഘടനാ സംവിധാനത്തോട് മാത്രമാണ് വിയോജിപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ച് പുറത്തുപോയ ഗുലാം നബി ആസാദ് ആദ്യമായാണ് കോണ്‍ഗ്രസിനെ പുകഴ്ത്തി സംസാരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഗുജറാത്തിലെയും ഹിമാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്‍റെ പാര്‍ട്ടിയായ ആം ആദ്മിയ്ക്ക് ഗുജറാത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. അത് ഡല്‍ഹിയില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. ഇന്ത്യ മുഴുവനും വ്യാപിച്ചുകിടക്കുന്ന പാര്‍ട്ടിയാണ്. അതിന്‍റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെട്ടാല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിക്കും. സമൂഹത്തിലെ നൂനപക്ഷങ്ങളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഗുജറാത്തില്‍ ആം ആദ്മി പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും' ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.