ഡല്‍ഹി: തന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനോടൊപ്പം മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്ന് ടെക് മഹീന്ദ്ര സി ഇ ഒയും എംഡിയുമായ സി പി ഗുര്‍നാനി. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനൊപ്പം മറ്റൊരിടത്തുകൂടി ജോലി ചെയ്യുന്ന ‘മൂൺലൈറ്റിങ്ങിനെ’ പിന്തുണയ്ക്കുവെന്ന് ഗുര്‍നാനി പറഞ്ഞു. പ്രമുഖ ഐ ടി കമ്പനിയായ വിപ്രോ മൂണ്‍ലൈറ്റിങ്ങുമായി ബന്ധപ്പെട്ട് മുന്നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ടെക് മഹീന്ദ്ര മൂണ്‍ ലൈറ്റിങ്ങിനെ അനുകൂലിച്ച് രംഗത്തെത്തിയത്.
ടെക്ക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണ്. അതുകൊണ്ടുതന്നെ ഈ സ്ഥാപനത്തിലെ ജോലിക്കാര്‍ മറ്റിടങ്ങളില്‍ ജോലി ചെയ്യുന്നത് തങ്ങള്‍ക്ക് ഒരു ഭീഷണിയല്ല. എന്നാല്‍ മറ്റ് സ്ഥാപനങ്ങളില്‍ കൂടി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം കമ്പനിയെ മുന്‍കൂട്ടി അറിയിക്കണം. തന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍ എപ്പോഴും ഉദ്പാദനക്ഷമതയോടെ ഇരിക്കുമ്പോള്‍ സന്തോഷമുണ്ട്. എന്നാല്‍ മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് നൽകില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഗുര്‍നാനി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ടെക്ക് മഹീന്ദ്ര മൂൺലൈറ്റിങ്ങിനെ പിന്തുണയ്ക്കുമ്പോൾ തന്നെ വിപ്രോ, ഇൻഫോസിസ് തുടങ്ങിയ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെ സാമൂഹിമാധ്യമങ്ങളിലടക്കം കമ്പനികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ മുൻനിര കമ്പനിയിൽ ജോലി ചെയ്യവേ അവരുടെ തന്നെ എതിരാളികളായ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നത് തെറ്റാണെന്നാണ് വിപ്രോ മേധാവി റിഷാദ് പ്രേംജി നല്‍കുന്ന വിശദീകരണം. ഇതിനെ വഞ്ചന എന്ന് മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.