തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. വിഷക്കുപ്പി ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. വിഷകുപ്പി എടുത്ത് പറമ്പിലേക്ക് എറിഞ്ഞുവെന്നും അമ്മാവന്‍ ഇത് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇട്ടുവെന്നുമാണ് ഗ്രീഷ്മ പൊലീസിന് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം എങ്ങനെ രക്ഷപ്പെടാൻ കഴിയുമെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ ഗ്രീഷ്മ പറഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു വിവാഹം ഉറപ്പിച്ചതിനാല്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഗ്രീഷ്മയേയും മാതാപിതാക്കളെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. അന്വേഷണ സംഘത്തിന്‍റെ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മ പറഞ്ഞ മറുപടികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ഫോണിലെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞത് പൊലീസ് കണ്ടെടുത്തിരുന്നു. ഇത് മുൻനിർത്തിയുള്ള ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് ഗ്രീഷ്‌മ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷാരോണിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയായിരുന്നു.