തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആളുകള്‍ പ്രതിഷേധിക്കുന്നിടത്ത് ഒരു സംഘര്‍ഷവുമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ മുന്‍പോട്ടുവെച്ച 7 ആവശ്യങ്ങളില്‍ സര്‍ക്കാര്‍ 6 എണ്ണവും അംഗീകരിച്ചതാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ പിന്നീട് ഒരു തീരുമാനവും അറിയിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നടക്കാത്ത ഒരു വിഷയം ഉന്നയിച്ചുകൊണ്ട് സംഘര്‍ഷഭൂമിയാക്കാന്‍ ശ്രമിക്കരുത്. സമരത്തില്‍ നിന്നും പിന്മാറണം. വിഴിഞ്ഞം തുറമുഖം പൂട്ടണമെന്ന ആവശ്യം ഒഴികെ ബാക്കി 6 അവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്നോ നാലോ ചര്‍ച്ചകള്‍ നടത്തിയതുമാണ്. ചർച്ചയിൽ വന്ന് എല്ലാം ശരിയാണ് ഉടനെ അറിയിക്കാം എന്നൊക്കെ പറഞ്ഞ് പോകുന്നതല്ലാതെ അവർ അറിയിക്കുന്നില്ല. ഇപ്പോൾ സമരക്കാർ തന്നെ രണ്ടായി മാറിയിരിക്കുകയാണ്. പോലീസുകാരെ സംബന്ധിച്ചിടത്തോളം അവർ ഭൂമിയോളം താഴുകയാണ്. ഭൂമിയോളം താഴ്ന്നാലും എങ്ങനെയെങ്കിലും ഒരു കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പോലീസിനു നേരെ തിരിഞ്ഞിരിക്കുന്നത്. ഒരു കാരണവശാലും സംഘര്‍ഷമുണ്ടാകരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതിനാല്‍ അവര്‍ എല്ലാം സഹിച്ച് ഡ്യൂട്ടി ചെയ്യുകയാണ്' - വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, വിഴിഞ്ഞം പ്രതിഷേധം നൂറാം ദിനം പിന്നിടുമ്പോൾ സമരം കടുപ്പിക്കാനാണു സമരസമിതിയുടെയും ലത്തീന്‍ അതിരൂപതയുടെയും തീരുമാനം.