വാഷിംഗ്‌ടണ്‍: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2024-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കാന്‍ സമയമായിട്ടില്ലെന്നും ജോ ബൈഡന്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമേ തന്നെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി താന്‍ തന്നെ കണക്കാക്കുകയുള്ളുവെന്നും ജോ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരുടെ ജീവിതത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നതിനാല്‍ താന്‍ ഈ മേഖലയില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
'തനിക്ക് മത്സരിക്കുവാന്‍ താത്പര്യമുണ്ട്. തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍, ഏറ്റവും നല്ലത് തന്നെ നിരീക്ഷിക്കുകയാണ്. പ്രായംമൂലമുള്ള അസ്വസ്ഥതകള്‍ തന്നില്‍ പ്രകടമായാല്‍ മറ്റൊരു ഡെമോക്രാറ്റിനെ പിന്തുണയ്ക്കാന്‍ എല്ലാവരും തയ്യാറാകണം' - ബൈഡന്‍ പറഞ്ഞു. അതേസമയം, ഈ ഇടക്കാല പ്രചാരണ വര്‍ഷത്തിലുടനീളം, ചില ഡെമോക്രാറ്റുകള്‍ ബൈഡന്‍ വീണ്ടും മത്സരിക്കണമോ എന്നു പരസ്യമായി തന്നെ ചോദിച്ച് രംഗത്തെത്തിയിരുന്നു. അടുത്ത മാസം 80 വയസാകുമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിനുപുറമേ, ബൈഡന്‍റെ രാഷ്ട്രീയ നിലപാടുകളിലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും മത്സരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നുണ്ടെന്ന് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ടെക്‌സസില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2020-ലെ യുഎസ് തെരഞ്ഞെടുപ്പിലെ പരാജയം ട്രംപ് ഇനിയും അംഗീകരിച്ചിട്ടില്ലെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.