കൊച്ചി: പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിളളിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. എല്‍ദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചരവരെ എല്‍ദോസിനെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. ചോദ്യംചെയ്യലുമായി എൽദോസ് സഹകരിക്കുന്നില്ലെന്നായിരുന്നു അന്വേഷണസംഘം പറഞ്ഞത്. ഇതിനുപിന്നാലെ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമോയെന്ന് അന്വേഷണ സംഘം നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തുകയും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൊബൈൽ ഫോൺ എൽദോസ് ഇന്നലെ അന്വേഷണസംഘത്തിന് നൽകി. ഈ ഫോൺ തന്നെയാണോ സംഭവ ദിവസങ്ങളിൽ എംഎൽഎ ഉപയോഗിച്ചത് എന്ന് അറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, എം എല്‍ എയെ കെ പി സി സി, ഡി സി സി അംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. എല്‍ദോസ് കുന്നപ്പിളളി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധിയെന്ന നിലയില്‍ എം എല്‍ എ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നുമാണ് കെ പി സി സിയുടെ നിലപാട്. അടുത്ത ആറുമാസത്തേക്ക് ഡി സി സിയുടെയും കെ പി സി സിയുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്‍ദോസിനെ മാറ്റിനിര്‍ത്തും. തുടര്‍നടപടികള്‍ കോടതി വിധിക്കുശേഷമുണ്ടാകുമെന്നും കെ പി സി സി വ്യക്തമാക്കിയിരുന്നു.