ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് നിശ്ചലമായി. ലോകമെമ്പാടുമുള്ള ഉപയോക്താകള്‍ക്ക് വാട്സ്ആപ്പില്‍ നിന്ന് സന്ദേശമയക്കാനോ സ്വീകരിക്കാനോ സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യാനോ സാധിക്കുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. ആദ്യം ഡബിൾ ടിക്ക് ലഭിക്കാതെയായി, പിന്നെ ഗ്രൂപ്പ് മെസേജുകൾ പോവാതെയായി, അവസാനം വാട്സ്ആപ്പ് സേവനം പൂർണമായും നിലച്ചതോടെ ഉപഭോക്താക്കൾ ആശങ്കയിലായെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം,വാട്സ്ആപ്പിന് എന്താണ് സംബന്ധിച്ചതെന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കാതെയായത്.
വാട്ട്സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയ ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവിനെ പിന്തുണച്ച് നിരവധിപ്പേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മറ്റ് ഏത് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് വാട്ട്സാപ്പ് ഉപയോഗിക്കുന്നതെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതവളരെ കൂടുതലാണെന്നും പവല്‍ ഡുറോവ് പറഞ്ഞിരുന്നു. വാട്ട്സാപ്പില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് പവല്‍ ഡുറോവിന്‍റെ വിമര്‍ശനം. ഹാക്കർക്ക് വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാൻ സാധിക്കുമെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മെറ്റ ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ വൈകുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമാണിത്.