അഹമ്മദാബാദ്: ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 21 മുതല്‍ 27 വരെ സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഈ ജനസൌഹാർദ്ദ തീരുമാനമെടുത്തതെന്നും ആരും മനപ്പൂര്‍വ്വം നിയമലംഘനങ്ങള്‍ നടത്തരുതെന്നും ഹര്‍ഷ് സംഘവി പറഞ്ഞു.
'ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. നിറങ്ങളും മധുര പലഹാരങ്ങളും വിളക്കുകളും വെളിച്ചവും പടക്കവുമെല്ലാമായി ജനങ്ങളില്‍ ആവേശം നിറയ്ക്കുന്ന ഉത്സവം. ദീപാവലിയോടനുബന്ധിച്ച് ജനങ്ങള്‍ക്കായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഒരു തീരുമാനം കൂടി. അടുത്ത ഏഴുദിവസം സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കില്ല. ആരെങ്കിലും നിയമലംഘനം നടത്തിയാല്‍ അവരെ പൂക്കള്‍ നല്‍കി ബോധവല്‍ക്കരിക്കും. '-എന്നാണ് ഹര്‍ഷ് സംഘവി ട്വീറ്റ് ചെയ്തത്.
ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ നിരവധി പേരാണ് സ്വാഗതം ചെയ്തത്. എന്നാല്‍ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഈ തീരുമാനം നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടാക്കാന്‍ മാത്രമാണ് സഹായിക്കുകയെന്നും അപകട നിരക്ക് വര്‍ധിക്കുമെന്നുമാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം. മന്ത്രി ഒരിക്കലെങ്കിലും ട്രാഫിക് സിഗ്നലില്‍ ഒന്ന് വന്ന് നില്‍ക്കണമെന്നും അതിനുശേഷം ഇത്തരം തീരുമാനങ്ങളെടുക്കുന്നതാണ് നല്ലതെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. നിയമം സംരക്ഷിക്കേണ്ടവര്‍തന്നെ ഇത്തരം തീരുമാനങ്ങളെടുത്താല്‍ ആരും നിയമം അനുസരിക്കാതെവരുമെന്നാണ് മറ്റൊരാളുടെ കമന്റ്.