കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയില്‍ ഹാജരാക്കുക. ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി നരബലിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഭഗവല്‍ സിങിന്‍റെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. മൃതദേഹങ്ങളില്‍ നിന്നും ഡി എന്‍ എയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശേഖരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. റോസിലിയെ കാണാതായിട്ട് ആറുമാസമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 26 -നാണ് പത്മത്തെ കാണാതാകുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷന്‍ പത്തനംത്തിട്ടയായിരുന്നു കാണിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.