തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയത് ഉല്ലാസ യാത്രയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്. സംസ്ഥാനത്തിന് പാഴ്ച്ചെലവുണ്ടാക്കുന്നതാണ് ഈ യാത്രയെന്നും ചെന്നിത്തല ആരോപിച്ചു. നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പിട്ടത് ട്രാവല്‍ ഏജന്‍സിയുമായാണ്. മൂവായിരം പേർക്ക് തൊഴിൽ സാധ്യത നൽകുന്ന കരാർ എന്നാണ് പറഞ്ഞത്. എന്നാൽ യുകെയുമായി കരാർ ഒപ്പിടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വേണം. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിനെ നിയമപരമായി നേരിടാന്‍ ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴും വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ട്. അതൊന്നും ഉല്ലാസ യാത്രയായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സുതാര്യമല്ല. യാത്രയുടെ പുരോഗതി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹതയുണ്ടെന്നും കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. എന്ത് പരിപാടിക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷത്ത് ഇരിക്കുന്ന ഞങ്ങള്‍ക്ക് പോലും അറിയില്ല. ഓരോ ദിവസവും മാധ്യമങ്ങളിലൂടെയാണ് എന്ത് പരിപാടിക്കാണ് മന്ത്രിമാര്‍ പോയതെന്ന് അറിയുന്നതെന്നും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള യാതൊരു പരിപാടിയും ഇതുവരെ അവിടെ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
അതേസമയം, യൂറോപ്പ്- യുകെ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി തിരിച്ചെത്താൻ വൈകും.യുഎഇ സന്ദർശിക്കുമെന്നാണ് വിവരം. ഒക്ടോബർ 15 നേ മടങ്ങിയെത്തുകയുള്ളൂ. നോർവെ, ബ്രിട്ടൻ സന്ദർശന ശേഷം 12ന് മടങ്ങിയെത്താനായിരുന്നു തീരുമാനം. ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്.