കൊച്ചി: ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി നരബലിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൊലയാളി ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിൽ ദമ്പതികൾക്കായി സർവൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ സ്ത്രീകളുടെ മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി തിരുവല്ലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റോസിലിയെ കാണാതായിട്ട് ആറുമാസമായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 26 -നാണ് പത്മത്തെ കാണാതാകുന്നത്. ഇവരെ കാണാനില്ലെന്ന പരാതിയില്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ടവര്‍ ലൊക്കേഷന്‍ പത്തനംത്തിട്ടയായിരുന്നു കാണിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.