കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച് 9 പേര്‍ മരിക്കാനിടയായ അപകടത്തിന്‍റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുക. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ അശോക് കോടതിയില്‍ ഹാജരാകും. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി സി ടി വി ക്യാമറ ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കും.
അതേസമയം, വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അകടത്തിന്‍റെ കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടന്ന് നിര്‍ത്തിയതല്ലെന്ന് ആര്‍ ടി ഒയുടെ റിപ്പോര്‍ട്ടിലും പറയുന്നു. അപകടസമയത്ത് കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ നിർത്തിയിട്ടില്ല. ടൂറിസ്റ്റ് ബസ് മുന്നിലെ വാഹനവുമായി കൃത്യമായി അകലം പാലിച്ചില്ല. അപകടത്തിന് തൊട്ടുമുമ്പ് കെ എസ് ആര്‍ ടി സി ബസ് വേഗത കുറച്ചു. എന്നാൽ അത് അപകടകാരണമല്ലെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. വടക്കഞ്ചേരി ബസ് അപകടത്തിന് കാരണം കെ എസ് ആര്‍ ടി സി ബസ് പെട്ടെന്ന് നിര്‍ത്തിയതാണെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍റെ വാദം തള്ളിയാണ് ആര്‍ ടി ഒ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ ഹാജരാക്കും.
ഈ മാസം 6-നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലായിരുന്ന ടൂറിസ്റ്റ് ബസും കെ എസ് ആര്‍ ടി സി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 9 പേര്‍ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട 9 പേരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്.