ഡല്‍ഹി: സമാധാനത്തിനുള്ള നോബല്‍ സമ്മാന സാധ്യത പട്ടികയില്‍ ഇടം നേടി ആള്‍ട്ട് ന്യൂസ് സഹസ്ഥപകരായ മുഹമ്മദ് സുബൈറും പ്രകീത് സിൻഹയും. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത് 343 പേരുകളാണ്. ഇതില്‍ 251 വ്യക്തികളും 92 സംഘടനകളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. 2018-ല്‍ നടത്തിയ ഒരു ട്വീറ്റിന്‍റെ പേരില്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്.
മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദേശിയ തലത്തിലും അന്തര്‍ ദേശിയ തലത്തിലും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരു മാസം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് സുബൈറിന് ജാമ്യം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് സുബൈറിനെയും പ്രകീത് സിൻഹയേയും സാധ്യതാ പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ വാര്‍ത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടുന്നതിനായി മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും ചേര്‍ന്ന് 2017-ല്‍ ആരംഭിച്ച വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ട് ചെക്കിംഗ് സ്ഥാപനങ്ങളില്‍ ഒന്നായി ആള്‍ട്ട് ന്യൂസ് മാറി. ആര്‍എസ്എസും സംഘപരിവാറും പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വെബ് പോര്‍ട്ടല്‍ കൂടിയാണ് ആള്‍ട്ട് ന്യൂസ്.