കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ ദയാ ബായിയെ ആശുപത്രിയിലേക്ക് മാറ്റി. ദയാ ബായിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യം മോശമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയാണ് കാസര്‍കോട്. എന്നാല്‍ ദുരിതബാധിതരേയടക്കം ചികില്‍സിക്കാന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സംവിധാനത്തോടെയുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിപോലും ജില്ലയിലില്ല. അത്തരം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മാറിവന്ന സര്‍ക്കാരുകള്‍ക്ക് ആയതുമില്ല. ജില്ലയിലെ അഞ്ച് പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍സ്പെഷ്യാലിറ്റി സംവിധാനം ഒരുക്കുക, അഞ്ച് വര്‍ഷമായി മുടങ്ങി കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടത്തിയിരുന്ന മെഡിക്കല്‍ ക്യാംപ് പുനരാരംഭിക്കുക, കാസർകോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം പുരോഗമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് വീണ്ടുമെത്തുമെന്നും ദയാ ബായി വ്യക്തമാക്കി. കോവിഡ് കാലത്ത് കാസര്‍കോട് ജില്ലക്കാര്‍ ചികിത്സയ്ക്കായി കര്‍ണ്ണാടക അതിർത്തിയിൽ കാത്തുകെട്ടി കിടക്കേണ്ടി വന്നതും മെഡിക്കൽ കോളേജ് തറക്കല്ലിട്ട് വർഷങ്ങളായിട്ടും ജനങ്ങൾക്ക് പൂർണമായി ഉപകരിക്കാത്തതും അടക്കനുള്ള ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് അനിശ്ചിതകാല സമരം.