തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഭാരവാഹികള്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്ന് ശശി തരൂര്‍ എം പി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് കെ പി സി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് തരൂര്‍ അതൃപ്തി അറിയിച്ചത്. സുധാകരനെ നേരില്‍ കാണുമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുമെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ല. സാധാരണ പ്രവര്‍ത്തകരിലും യുവ നിരയിലുമാണ് തന്‍റെ പ്രതീക്ഷയെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നായിരുന്നു കെ സുധാകരന്‍ ആദ്യം പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ല. തരൂര്‍ അനുഭവ സമ്പത്തുള്ള നേതാവാണ്. ഖാര്‍ഗെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. രണ്ട് പേരും മത്സരിക്കാന്‍ യോഗ്യരാണ്. പാര്‍ട്ടിയെ ആരുനയിക്കണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കുമെന്ന് പറഞ്ഞ സുധാകരന്‍ പിന്നീട് നിലപാട് മാറ്റി ഖാര്‍ഗെയെ പിന്തുണയ്ക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുള്ള മത്സരാര്‍ത്ഥി ഖാര്‍ഗെയാണെന്നും അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് തരൂര്‍ രംഗത്തെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളാ ഘടകം മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ശശി തരൂരിനാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായ തരൂര്‍ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ നിലയില്‍ പ്രശസ്തനാണ്. 2009 മുതല്‍ ലോക്സഭാ അംഗമായ തരൂര്‍ കേന്ദ്രസഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 യിലെ അംഗമായ തരൂര്‍ പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പിന്തുണയ്ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്‍റെ ഭാഗമായി അദ്ദേഹം ആ സ്ഥാനം കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഖാര്‍ഗെ കര്‍ണാടകയിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2009ൽ ആദ്യമായി ലോക്സഭാ അംഗമായിരുന്ന ഖാര്‍ഗെ യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു