ഇന്ത്യയില്‍ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ രാജ്യത്തെ റെസ്റ്റോറന്റ് വ്യവസായവും ഭീകരമായ വെല്ലുവിളി നേരിടുകയാണ്. 73 ലക്ഷം പേരുടെ ഉപജീവന മാര്‍ഗ്ഗമാണ് നിലച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. യഥാര്‍ത്ഥ കണക്ക് അതിലും എത്രയോ വലുതാകാം.
കേന്ദ്രവും സംസ്ഥാന സർക്കാരുകളും എത്രയും വേഗം ദുരിതാശ്വാസ നടപടികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തുടനീളമുള്ള അരലക്ഷത്തോളം റെസ്റ്റോറന്റുകൾ. അല്ലാത്തപക്ഷം, ബിസിനസ് മൊത്തത്തില്‍ ഇല്ലാതാകുമെന്ന് പലരും ഭയപ്പെടുന്നു. പാചകക്കാർ മുതൽ ക്യാപ്റ്റൻമാർ വരെ, സെർവറുകൾ മുതൽ ക്ലീനർ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി സ്റ്റാഫ് വരെ ലക്ഷക്കണക്കിന് തൊഴിലാളികളുടേയും അവരുടെ കുടുംബങ്ങളുടേയും അന്നമാണ് നിലച്ചിരിക്കുന്നത്. 40 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 40 വര്‍ഷം പിറകോട്ട് നയിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. വിപണി ഉയര്‍ന്ന് എല്ലാം പൂര്‍വ്വ സ്ഥിതിയിലാകാന്‍ ഇനിയും കാലതാമസമെടുക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോകുന്നത് റെസ്റ്റോറന്റ് വ്യവസായമാണ്. പ്രത്യേകിച്ച് ചെറുകിട ഹോട്ടലുകളുടെ കാര്യം പൂര്‍ണ്ണമായും അവതാളത്തിലാകും.
ചെലവിന്റെ 15 ശതമാനത്തിനും 25 ശതമാനവും കൂലിയിനത്തിലാണ് നല്കപ്പെടുന്നത്. മിക്ക റെസ്റ്റോറന്റുകളും മാര്‍ച്ച് മാസത്തിലെ ജീവനക്കാരുടെ ശമ്പളം പൂർണമായി നൽകിയിരുന്നു. വരുമാനമൊന്നും ഇല്ലാതെയാണ് അതെന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഏപ്രിൽ മാസത്തെ വേതനവും അതേപോലെ നൽകാൻ കഴിയുമോ എന്ന കാര്യത്തില്‍ മിക്ക റെസ്റ്റോറേറ്റർമാർക്കും ഉറപ്പില്ല.
ഈ ദുരിതം വിതരണക്കാർ, വെണ്ടർമാർ മുതൽ കർഷകർ വരെയുള്ള ഒരു ശൃംഖലയെതന്നെ ബാധിക്കുന്നതാണ്. ഇന്ത്യയിലെ മൊത്തം പാൽ ഉപഭോഗത്തിന്റെ 12 ശതമാനവും ഹോട്ടലുകളും റെസ്റ്റോറന്റുകളും ആണെന്ന് ദേശീയ ക്ഷീര വികസന ബോർഡിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ മൊത്തം ഉൽപാദിപ്പിക്കപ്പെടുന്ന പഴങ്ങളും പച്ചക്കറികളും ഒരു ശതമാനം വാങ്ങി ഉപയോഗിക്കുന്നത് ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ്.
ഈ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഏപ്രിൽ 9-ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻആർഐ) കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനും, നീതി ആയോഗിനും ഒരു മുന്നറിയിപ്പ് സന്ദേശം കൈമാറിയിരുന്നു. ടൂറിസം, റീട്ടെയിൽ, വ്യാപാരം എന്നിവയിൽ റെസ്റ്റോറന്റുകൾ വഹിക്കുന്ന പങ്ക് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള കത്തില്‍, ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ റേഷന്‍ നല്‍കണമെന്നും, തൊഴിലില്ലാ വേദനം നല്‍കണമെന്നും പ്രത്യേകം ആവശ്യപ്പെടുന്നു.