തിരുവനന്തപുരം: മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലൻ ഡോറിച്ച്, അനിൽകുമാർ, വർക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളോടൊപ്പം എത്തിയപ്പോഴാണ് പ്രേമന് മര്‍ദനമേറ്റത്. ഇതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണം. പ്രതികളുടെ ശബ്ദപരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
ഈ മാസം 20-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ഡ് പുതുക്കുന്നതിനായി പഴയ കണ്‍സെഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കിയപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പ്രേമനനോട് പറഞ്ഞത്. മൂന്നുമാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും ഇടയ്ക്കിടെ ഹാജരാക്കാന്‍ ബുദ്ധിമുട്ടുണ്ട്, മകളുടെ പരീക്ഷ കഴിഞ്ഞ് ഹാജരാക്കാം എന്നും പിതാവ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രേമനനെ മര്‍ദ്ദിക്കുകയുമായിരുന്നു.