ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ മുന്‍ പ്രതിപക്ഷ നേതാവും രാജ്യസഭാ അംഗവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ പിന്തുണച്ച് ജി 23 നേതാക്കള്‍. ജി 23 നേതാക്കളായ ആനന്ദ് ശര്‍മയും മനീഷ് തിവാരിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പുവെച്ചു. ഇതോടെ ജി 23 നേതാക്കള്‍ ശശി തരൂരിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമായി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനില്ലാത്തതിനാല്‍ ഹൈക്കമാന്‍ഡ് പിന്തുണ നല്‍കുന്നതും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കാണ്.
അതേസമയം, ജി 23യുടെ സ്ഥാനാര്‍ഥിയല്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്‍റെ സ്ഥാനാര്‍ഥിത്വം വിമതഗ്രൂപ്പുമായി ചേര്‍ന്ന് എടുത്ത തീരുമാനമല്ലെന്നും അവരോട് താന്‍ പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുമെന്നും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ട്ടിയില്‍ പങ്കാളിത്തം ഉറപ്പാക്കുമെന്നും ശശി തരൂരിന്‍റെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് തനിക്കൊരു കാഴ്ച്ചപ്പാടുണ്ട്. തോല്‍വിയോ ജയമോ പ്രശ്നമല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറിയായ തരൂര്‍ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ നിലയില്‍ പ്രശസ്തനാണ്. 2009 മുതല്‍ ലോക്സഭാ അംഗമായ തരൂര്‍ കേന്ദ്രസഹമന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി 23 യിലെ അംഗമായ തരൂര്‍ പാര്‍ട്ടിയില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വം പിന്തുണയ്ക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിലവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. ഖാര്‍ഗെ കര്‍ണാടകയിലെ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു. 2009ൽ ആദ്യമായി ലോക്സഭാ അംഗമായിരുന്ന ഖാര്‍ഗെ യു.പി.എ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു.