തിരുവനന്തപുരം: കാട്ടാക്കടയില്‍ കെ എസ് ആര്‍ ടി സി ജീവക്കാരുടെ മര്‍ദ്ദനത്തിനിരയായ ആമച്ചല്‍ സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് കണ്‍സെഷന്‍ കാര്‍ഡ് ലഭിച്ചു. കാര്‍ഡ് കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പ്രേമനന്റെ വീട്ടിലെത്തിയാണ് രേഷ്മയ്ക്ക് കൈമാറിയത്. കണ്‍സെഷന്‍ കാര്‍ഡ് ലഭിക്കാനായി കോഴ്‌സ് സര്‍ട്ടിഫിക്കറ്റോ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനുളള രേഖകളോ രേഷ്മ നല്‍കേണ്ടിവന്നില്ല. ഒരാഴ്ച്ച മുന്‍പ് കണ്‍സെഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതര്‍ക്കത്തിനിടെയാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പ്രേമനനെ മര്‍ദ്ദിച്ചത്.
കാര്‍ഡ് പുതുക്കുന്നതിനായി പഴയ കണ്‍സെഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കിയപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പ്രേമനനോട് പറഞ്ഞത്. മൂന്നുമാസം മുന്‍പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും ഇടയ്ക്കിടെ ഹാരാക്കാന്‍ ബുദ്ധിമുട്ടുണ്ട്, മകളുടെ പരീക്ഷ കഴിഞ്ഞ് ഹാജരാക്കാം എന്നും പിതാവ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാവുകയും കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രേമനനെ മര്‍ദ്ദിക്കുകയുമായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രേമനനെ മർദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കെ എസ് ആര്‍ ടി സി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കെ എസ് ആര്‍ ടി സി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ് ആര്‍ സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് സിപി മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.