മുംബൈ: താന്‍ ഇടതുപക്ഷക്കാരനാണെന്ന് നടന്‍ സൈഫ് അലി ഖാന്‍. ഇക്കാലത്ത് അതൊന്നും പറയാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിശാലമായ കാഴ്ച്ചപ്പാടുളള തന്നെ സിനിമയിലെ ഏറ്റുമുട്ടലുകള്‍പോലും അസ്വസ്ഥനാക്കുമെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ഈ മാസം മുപ്പതിന് തിയറ്ററുകളിലെത്തുന്ന വിക്രം വേദ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ വിക്രം എന്ന തന്റെ കഥാപാത്രം ചെയ്യുന്ന പ്രവൃത്തികളോട് വ്യക്തിപരമായി യോജിക്കാനാവില്ലെന്ന് സെയ്ഫ് അലി ഖാന്‍ പറയുന്നു.
'ചിത്രത്തില്‍ മാഫിയാ പ്രശ്‌നം നിയന്ത്രണാതീതമാവുമ്പോള്‍ കുറ്റവാളിയെ വെടിവച്ച് കൊല്ലുന്നു. യഥാര്‍ത്ഥത്തില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കൊല്ലേണ്ടിവരുന്നതാണോ അതോ പ്ലാന്‍ ചെയ്ത് കൊല്ലുകയായിരുന്നോ എന്ന് വ്യക്തമാവാത്ത വിധത്തില്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്യുന്നു. അതിനെ വ്യാജ ഏറ്റുമുട്ടലെന്ന് പറയും. അത് നിയമവിരുദ്ധമാണെന്ന കാര്യം എനിക്കറിയാം. പക്ഷേ സിനിമയിലെ എന്റെ കഥാപാത്രം അങ്ങനെയാണ് ചെയ്യുന്നത്. അത് അത്യാവശ്യമാണെന്നാണ് കഥാപാത്രം ചിന്തിക്കുന്നത്'-സെയ്ഫ് അലി ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'വിക്രം എന്ന കഥാപാത്രം നന്മയ്ക്കായി നിയമം ലംഘിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവനാണ്. പക്ഷേ ഞാന്‍ വ്യത്യസ്തനാണ്. ഇടതുപക്ഷ ചിന്താഗതിയാണ് എനിക്ക്. ഈ കാലത്ത് അതിനെക്കുറിച്ചൊന്നും പറയാനാവില്ലല്ലോ. കുറച്ചുകൂടി ലിബറലായ മനുഷ്യനാണ് ഞാന്‍. വിധിക്കപ്പെടുംമുന്‍പ് എല്ലാവര്‍ക്കും ന്യായമായ വിചാരണയ്ക്കുളള അവകാശമുണ്ടെന്നാണ് കരുതുന്നത്. സംശയത്തിന്റെ നിഴലില്‍ ആരെയും നിർത്തുന്നത് ശരിയല്ല'-സെയ്ഫ് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു. മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് തമിഴില്‍ പുറത്തിറങ്ങിയ വിക്രം വേദയുടെ ഹിന്ദി പതിപ്പില്‍ സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.