മലപ്പുറം: മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ കല്ലായിയെ കേസില്‍ പ്രതി ചേര്‍ത്തത് പ്രതികാര നടപടിയെന്ന് എം കെ മുനീർ എം എല്‍ എ. പി എഫ് ഐ പോലെ ഇരുട്ടത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ല മുസ്ലിം ലീഗെന്നും മോദി മോഡലിലുള്ള പ്രതികാര നടപടിയാണ് കേരളത്തിലും നടക്കുന്നതെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു. അബ്ദു റഹ്മാന്‍ കല്ലായിക്കെതിരെയുള്ള അന്വേഷണത്തെയാരും ഭയപ്പെടുന്നില്ല. പക്ഷെ അന്വേഷണം സുതാര്യമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മട്ടന്നൂർ ജുമാ മസ്ജിദ് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന കേസില്‍ അബ്ദുൽ റഹ്മാൻ കല്ലായിയെ പ്രതി ചേർത്തത്. പ്രതി ചേർക്കപ്പെട്ടവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാൻ കല്ലായി, കോൺഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ്, യു മഹ്റൂഫ് എന്നിവരെയാണ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. വഖഫ് ബോർഡിന്‍റെ അനുമതിയില്ലാതെ നടത്തിയ നിർമാണപ്രവൃത്തിയിൽ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് പരാതി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പി എഫ് ഐക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും എം കെ മുനീര്‍ പ്രതികരിച്ചു. പി എഫ് ഐയെ നിരോധിച്ചതുകൊണ്ട് മാത്രം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. പോപ്പുലര്‍ ഫ്രണ്ടിനെ ആശയപരമായി നേരിടാന്‍ സാധിക്കണം. ഒരു സംഘടന നിരോധിച്ചതുകൊണ്ട് മാത്രം ഇല്ലാതാകുമെങ്കില്‍ ആര്‍ എസ് എസ് നിരോധിച്ച സമയത്ത് തന്നെ ഇല്ലാതാകണമായിരുന്നുവെന്നും എം കെ മുനീര്‍ പറഞ്ഞു.