ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി ഇ ഡി. ഈ വര്‍ഷം ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പരിശോധനയുടെ ഭാഗമായി കേരളത്തിൽ നിന്ന് അറസ്റ്റിലായ ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം എന്‍ ഐ എ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെ നിരവധി നേതാക്കളെയും എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആദ്യമായിട്ടല്ല പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നതെന്നും ഇ ഡി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ ഐ എ നടത്തിയ പരിശോധനയില്‍ ഇ ഡിയും പങ്കെടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ദേശിയ നേതാക്കളെയടക്കം 106 പേരെയാണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഏറ്റവും അധികം നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഡല്‍ഹിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത്. രാജ്യവ്യാപകമായി എന്‍ ഐ എ നടത്തിയ റയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു.