ഇറാന്‍: മഹ്‌സ അമിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ മഹ്സ അമിനിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അരാജകത്വ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇബ്രാഹിം റെയ്സി പറഞ്ഞു. മഹ്‌സ അമിനി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ലോകമെമ്പാടുമുള്ള അവകാശ പ്രശ്നങ്ങള്‍ ഒരൊറ്റ മാനദണ്ഡത്തോടെ പരിഗണിക്കണമെന്നും യുഎൻ ജനറൽ അസംബ്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റെയ്‌സി പറഞ്ഞു.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതിനുപിന്നാലെ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് വലിച്ചുകീറിയും മുടി മുറിച്ചുമാണ് ഇറാനിലെ സ്ത്രീകള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത്. തെരുവിലിറങ്ങി ഹിജാബ് അഴിച്ചുകളഞ്ഞും സമൂഹമാധ്യമങ്ങളില്‍ മുടി മുറിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്തും നിരവധി സ്ത്രീകളാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ എട്ടുപേര്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയുളള പ്രതിഷേധങ്ങള്‍ തടയാന്‍ ഇറാനില്‍ ഇന്റര്‍നെറ്റ് ബാന്‍ ചെയ്തിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019-ല്‍ പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ പ്രതിഷേധത്തിനുശേഷം ഇതാദ്യമായാണ് ഇറാനില്‍ ഇത്ര വലിയ പ്രതിഷേധം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാന നഗരമായ ടെഹ്‌റാനിലേക്ക് കുടുംബസമേതം എത്തിയ ഇരുപത്തിരണ്ടുകാരി മഹ്‌സ അമിനിയെ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ചാണ് മത പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാനില്‍വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയായ യുവതി മരണപ്പെടുകയായിരുന്നു. എന്നാല്‍, പുനര്‍വിദ്യാഭ്യാസ പഠനത്തിനായി തടങ്കലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം വന്നാണ് മഹ്‌സ മരണപ്പെട്ടത് എന്നാണ് പൊലീസിന്റെ വാദം. ഇറാനില്‍ ഏഴുവയസുമുതല്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കണമെന്നാണ് നിയമം.