ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര ഒരു ബൂസ്റ്റര്‍ ഡോസ് മാത്രമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. അടുത്തവര്‍ഷം ഗുജറാത്ത് മുതല്‍ അരുണാചൽ പ്രദേശിലെ പരശുറാം കുണ്ഡ് വരെ കോണ്‍ഗ്രസ് മറ്റൊരു യാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായോ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായോ ഭാരത് ജോഡോ യാത്രയ്ക്ക് ബന്ധമില്ലെന്നും ജയറാം രമേശ് പറഞ്ഞു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയുടെ തപസ്യണ്. ഇന്ത്യ ഇപ്പോള്‍ പലകാരണങ്ങളാല്‍ വിഭജിക്കപ്പെടുകയാണ്. ജിഎസ്ടിക്ക് കീഴിൽ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തുമ്പോള്‍ പ്രകടമായ സാമ്പത്തിക അസമത്വം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. രാജ്യത്ത് ഇപ്പോള്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയും സംസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ബിജെപി നടത്തുകയാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 7-നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ജമ്മുകാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. സെപ്റ്റംബർ 10നാണ് ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയത്. 19 ദിവസങ്ങളിലായി ഏഴു ജില്ലകളിലൂടെ കടന്നു പോകുന്ന യാത്ര 450 കിലോമീറ്ററാണ് പിന്നിടുക. ഒക്ടോബര്‍ ഒന്നിന് ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കും.