ബാംഗ്ലൂര്‍: കര്‍ണാടകയില്‍ കൂടിവരുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേരളത്തില്‍ നിന്നും വരുന്ന മലയാളികളെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പൊലീസ് പരിശോധനയില്‍ വീഴ്ച വരുത്തതെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക് മേഖല വളരെ സെന്‍സിറ്റീവ് മേഖലയാണെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപി യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരെയെ കൊലപ്പെടുത്തി പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്‍റെ പുതിയ നീക്കം. കേരള അതിർത്തിയോട് ചേര്‍ന്നുള്ള ദക്ഷിണ കന്നഡയിലാണ് കൊലപാതകം നടന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി ക്രിമിനലുകള്‍ കുടുകയില്‍ അഭയം പ്രാപിക്കുന്നുണ്ട്. കുറ്റകൃത്യം ചെയ്തതിനുശേഷം പ്രതികള്‍ കേരളത്തിലേക്കാണ് രക്ഷപ്പെടുന്നത്. അതിര്‍ത്തി പ്രദേശമായ കുടുകിലെത്തുന്ന ആളുകളെ നിരീക്ഷിക്കാന്‍ 95 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് എല്ലാവിധ മുന്‍ കരുതലുകളും സ്വീകരിക്കും - മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.