കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് സംഭവന നല്‍കിയത് കുറഞ്ഞുപോയെന്നാരോപിച്ച് കടയുടമയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍സ് ചെയ്തു. വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. നിര്‍ബന്ധിത പണപ്പിരിവ് നടത്തിയവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനാണ് അറിയിച്ചത്.
"ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് കോൺഗ്രസ് സംസ്ക്കാരമല്ല. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കൊല്ലത്ത് ചില പ്രവർത്തകർ വ്യാപാരികളോട് ബഹുമാനമില്ലാതെ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പിന്നീട് വ്യാപാരി സ്വയം പച്ചക്കറികൾ നശിപ്പിച്ചത് വ്യക്തമാണെങ്കിലും ഇത്തരമൊരു മോശം സാഹചര്യം ഒഴിവാക്കാനുള്ള പക്വത കോൺഗ്രസ് പ്രവർത്തകർ കാണിക്കേണ്ടിയിരുന്നു. ജനങ്ങളോട് മാന്യമല്ലാത്ത ഭാഷയിൽ സംസാരിച്ച് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ മുഴുവൻ പ്രവർത്തകരെയും പുറത്താക്കിയിരിക്കുന്നു - കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്നലെ വൈകിട്ടാണ് കൊല്ലം കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിൻറെ കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. അനസിനെ ഉപദ്രവിക്കുകയും കടയിലെ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. 2000 രൂപ സംഭാവനയായി ചോദിച്ചെങ്കിലും 500 രൂപയാണ് അനസ് നല്‍കിയത്. ഇതേതുടര്‍ന്നാണ് നേതാക്കള്‍ കടയില്‍ അതിക്രമം നടത്തിയത്.