കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. കഴിഞ്ഞ 21 ദിവസം സ്വീകരിച്ചിരുന്ന മാർഗനിർദേശങ്ങൾ മേയ് 3 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ, 2005ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നിർദേശിച്ചിരിക്കുന്ന മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരുകൾ പാലിക്കണമെന്നും പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പിലും മത്സ്യബന്ധന മേഖലയിലും ഇളവുകളുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് പ്രത്യേകം പറയുന്നുണ്ട്.
അവശ്യ സർവീസുകൾ തുടരുമെന്നല്ലാതെ പുതിയ ഇളവുകളൊന്നും പുതിയ മാർഗരേഖയിലില്ല. പൊതുഗതാഗതം നിലവിൽ പുനഃരാരംഭിക്കില്ല. ട്രെയിൻ, വ്യോമഗതാഗതം നിർത്തിവയ്ക്കുന്നത് തുടരും. ലോക്ക് ഡൗൺ കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടായിരിക്കില്ല. പുതിയ മാർഗ നിർദേശത്തിൽ വ്യവസായ മേഖലയ്ക്കും ഇളവില്ല. ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കാം. ഹോം ഡെലിവറി കൂടുതൽ പ്രോത്സാഹിപ്പിക്കാം. കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാനും ചില ഇളവുകൾ നൽകിയിട്ടുണ്ട്.