തിരുവനന്തപുരം: മുസ്ലീം ലീഗ് യു ഡി എഫ് വിടും എന്നത് ചിലരുടെ കിനാവ് മാത്രമാണെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. യു ഡി എഫ് വിടുന്നത് സ്വന്തം കുഴി കുഴിക്കുന്നതിന് തുല്യമാണെന്ന് മുസ്ലീം ലീഗിന് അറിയാം. വ്യക്തിപരമായി ചിലർ നടത്തിയ അഭിപ്രായ പ്രകടനം ആ പാർട്ടി തന്നെ തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷമില്ലാത്ത കേരളത്തെക്കുറിച്ച് സങ്കല്പിക്കാനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഇടതുപക്ഷവും കോൺഗ്രസും ഇല്ലാതാവുന്നത് ഒരേപോലെ അപകടമാണെന്ന് ലീഗ് അധ്യക്ഷന്‍ സാദിഖലി തങ്ങൾ മറുപടി നല്‍കിയത് യു ഡി എഫിനുള്ളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. തൊട്ടുപിറകെ ലീഗൊരു മതനിരപേക്ഷ പാര്‍ട്ടിയാണെന്നും അവര്‍ക്ക് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന കോൺഗ്രസിനൊപ്പം ഒരുപാടുകാലമൊന്നും നില്‍ക്കാനാകില്ല എന്ന അഭിപ്രായപ്രകടനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തുവന്നതും ആശയക്കുഴപ്പത്തിന്‍റെ ആഴംകൂട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയുമടക്കം നിരവധി ലീഗ് നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തമ്മിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സിപിഎമ്മിനോട് ലീഗ് നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചുപോരുന്നതെന്ന ആരോപണവുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ രംഗത്തെത്തിയിരുന്നു. ലീഗിന്‍റെ പ്രധാന വോട്ടുബാങ്കായ ഇ കെ സമസ്തയും പല സാഹചര്യങ്ങളിലും സിപിഎമ്മിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. വഖഫ് ബോര്‍ഡ്, ജെന്‍ഡര്‍ ന്യൂട്രല്‍ വിഷയങ്ങളില്‍ സമസ്തയെ കേള്‍ക്കാന്‍ സിപിഎമ്മും തയ്യാറായത് വലിയൊരു മഞ്ഞുരുകലിന്‍റെ സൂചനയായാണ് കാണുന്നത്.
കോൺഗ്രസ് അനുകൂല സൈബർ പോരാളികൾ വി ഡി സതീശനും കൂട്ടരും നടത്തുന്ന പോരാട്ടത്തിന് തുരങ്കം വെക്കുകയാണ് ലീഗെന്ന വിമർശനം ഉന്നയിക്കുന്നു. സതീശനും സുധാകരനും മാത്രമാണ് ഇപ്പോൾ സി പി എം വിരുദ്ധ പോരാട്ടം നടത്തുന്നതെന്നും ഇവർ പറയുന്നു. പ്രശ്നത്തിൽ ലീഗ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.