ഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുവര്‍ഷമായി ജയിലില്‍ കഴിയുന്ന മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെക്കുറിച്ചും ഭരണകൂടത്തിനെതിരായ പോരാട്ടത്തെക്കുറിച്ചും കുറിപ്പുമായി ഭാര്യ ശ്വേത ഭട്ട്. സഞ്ജീവ് ഭട്ടിനെ എന്നന്നേക്കുമായി നിശബ്ദനാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാലുവര്‍ഷം മുന്‍പ് നിലവിലെ ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ശ്വേത പറഞ്ഞു. ഒരു തെളിവുപോലുമില്ലാതെ, രാഷ്ട്രീയ പ്രേരിതമായി മാത്രമാണ് സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശ്വേത ഭട്ടിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്റ്റംബര്‍ അഞ്ചിന് ഈ ഭരണകൂടം അദ്ദേഹത്തെ കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനുമെല്ലാം ശ്രമങ്ങള്‍ നടന്നു. പ്രതികാര നടപടിയെന്നോണം കളളക്കേസുകള്‍ ചുമത്തി സഞ്ജീവിനെ തടവിലാക്കിയിട്ട് നാലുവര്‍ഷം തികയുകയാണ്. ഒരു തെളിവുമില്ലാതെ രാഷ്ട്രീയ പ്രേരിതമായി മാത്രമായിരുന്നു അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. മറ്റുളളവര്‍ക്ക് ഇത് കേവലം നാല് വര്‍ഷമായിരിക്കാം. പക്ഷേ ഈ ദുഷിച്ച ഭരണത്തിനെതിരെ രാവും പകലും പോരാടിയ ഞങ്ങള്‍ക്ക് ഇത് 1462 ദിവസങ്ങളും 35088 മണിക്കൂറുകളുമാണ്. ഞങ്ങളുടെ കുടുംബം അകന്നുകിടക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി.
വെളിച്ചമില്ലാത്ത നാല് ദീപാവലികള്‍, നാല് ഇരുണ്ട പുതുവര്‍ഷങ്ങള്‍, നീതി ലഭിക്കാത്ത മറ്റൊരു വര്‍ഷം കൂടി കടന്നുപോയതിന്റെ ഓര്‍മ്മകള്‍ മാത്രമായി വര്‍ത്തിച്ച 16 ജന്മദിനങ്ങള്‍. അര്‍ത്ഥശൂന്യമായ രണ്ട് ബിരുദങ്ങള്‍. സഞ്ജീവിനെ കാണാതെ ഓരോ ദിവസവും ചിലവഴിച്ച അനന്തമായ നിമിഷങ്ങള്‍... സഞ്ജീവ് പറയുന്നതുപോലെ ഇത് നീതിക്കായുളള പോരാട്ടമാണ്. നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. സഞ്ജീവ് തളരാതെയും തല കുനിക്കാതെയും മുട്ടുമടക്കാതെയും ശക്തനായി തുടരുന്നു. ഈ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ നീതിക്കുവേണ്ടിയുളള ഞങ്ങളുടെ പോരാട്ടം തുടരുകയാണ്'-എന്നാണ് ശ്വേത ഭട്ട് കുറിച്ചത്.