തിരുവനന്തപുരം: നെഹ്‌റു ടോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ല. ഔദ്യോഗിക തിരക്കുകള്‍ മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ 2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. സെപ്റ്റംബര്‍ നാലിന് നടക്കുന്ന വള്ളം കളി മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും കഴിഞ്ഞ മാസം 23ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ത്ഥിച്ചിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രി അമിത് ഷായെ വള്ളം കളി കാണാന്‍ ക്ഷണിച്ചതിനുപിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആത്മഭിമാനമില്ലെന്നായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രതികരണം. അമിത് ഷായെ ക്ഷണിക്കാന്‍ നാണമുണ്ടോയെന്നും സ്വന്തം കാര്യം കാണാന്‍ ആരുടെ കാലും പിടിക്കുന്ന രീതിയാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.