തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും തദ്ദേശസ്വയംഭരണമന്ത്രിയുമായ എം വി ഗോവിന്ദൻ മാസ്റ്ററെ സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയാണ് അസുഖ ബാധിതനായ കോടിയേരി ബാലകൃഷ്ണന് പകരം എം വി ഗോവിന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തത്. അനാരോഗ്യത്തെ തുടര്‍ന്ന് ഔദ്യോഗിക പദവികളില്‍ തുടരാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് എന്നും ഭരണപക്ഷത്തോടൊപ്പം നിന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നല്‍കിയത്. അതേസമയം, എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട് പോകാന്‍ ആവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി തരുന്ന ഓരോ ചുമതലകളും ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിച്ചത്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും. അതേസമയം, രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎമ്മിന്‍റെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്നാണ് ആരംഭിച്ചത്. ഇതില്‍ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.