തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളാണ് തകര്‍ന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അക്രമം നടക്കുന്ന സമയം ആനാവൂർ നാഗപ്പന്‍ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ആനാവൂർ നാഗപ്പൻ ആരോപിച്ചു. ബിജെപി-ആർഎസ്എസ് നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്തത്. കിടപ്പ് മുറിയിലാണ് കല്ല് വീണത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ നെയ്യാറ്റിന്‍കരയിലെ വീടിന് നേരെ കല്ലേറുണ്ടായത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച മൂന്ന് എബിവിപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.