ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെയും ജയില്‍മോചിതരാക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കുറ്റവാളികളെ മോചിപ്പിച്ചത് വിവേകശൂന്യമായ നടപടിയാണെന്നും അനീതിയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 'ഗര്‍ഭിണിയായ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തതിനും അവരുടെ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയതിനും എല്ലാ കോടതികളും ശിക്ഷിച്ച കുറ്റവാളികളെ ബിജെപി സര്‍ക്കാര്‍ മോചിപ്പിച്ചു. ഇത് വിവേകശൂന്യതയുടേയും അനീതിയുടേയും അങ്ങേയറ്റമാണ്. പ്രധാനമന്ത്രീ, സ്ത്രീകള്‍ക്ക് പ്രസംഗങ്ങളില്‍ മാത്രമാണോ ബഹുമാനം ലഭിക്കുക? രാജ്യത്തെ സ്ത്രീകള്‍ നിങ്ങളോട് ചോദിക്കുകയാണ്'-എന്നാണ് പ്രിയങ്ക ഫേസ്ബുക്കില്‍ കുറിച്ചത്.
സ്ത്രീവിരുദ്ധത തുടച്ചുനീക്കണമെന്ന് സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയില്ലെന്ന് ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്നും സ്ത്രീകളുടെ ശക്തിയാണ് രാജ്യത്തെ മുന്നോട്ടുനയിക്കുന്നതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അന്നുതന്നെയാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്താണ് കുറ്റവാളികളെ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. 19 വയസുമാത്രം പ്രായമുണ്ടായിരുന്ന ബില്‍ക്കിസ് അന്ന് ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് കലാപത്തില്‍ മുവായിരത്തിലധികം മുസ്ലീങ്ങളാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.