ഡല്‍ഹി: ജാതി സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയെന്ന കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ മേധാവി സമീർ വാങ്കഡെക്ക് ക്ലീൻ ചിറ്റ്. സമീർ വാങ്കഡെ ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് മഹാരാഷ്ട്ര മുന്‍മന്ത്രി നവാബ് മാലിക് ആരോപിച്ചത്. 'മുസ്ലിമായ സമീര്‍ ഇക്കാര്യം മറച്ചുവെച്ചാണ് ജോലിയില്‍ സംവരണം നേടിയത്. ദാവൂദ് വാങ്കഡെ- ശഹീദ ബാനോ ദമ്പതികളുടെ മകനാണ് സമീര്‍, ഈ ദമ്പതികള്‍ മുസ്ലീങ്ങളാണ്. എന്നാല്‍ ഇത് തിരുത്തിയാണ് ഇദ്ദേഹം ജാതി സംവരണം തരപ്പെടുത്തിയത്' എന്നായിരുന്നു നവാബ് മാലികിന്‍റെ ആരോപണം.
സമീർ വാങ്കഡെ മുസ്ലിം മതം സ്വീകരിച്ചുവെന്നതിന് തെളിവില്ലെന്നും എന്നാല്‍ അദ്ദേഹം 'മഹര്‍'എന്ന പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവനാണെന്ന് രേഖകളില്‍ നിന്നും വ്യക്തമാണെന്ന് കമ്മീഷൻ ചെയർമാൻ വിജയ് സംപ്ലെ പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ സമീർ വാങ്കഡെ ജാതി സര്‍ട്ടിഫിക്കറ്റ് കമ്മറ്റിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ സ്ഥിരീകരിച്ച ജാതി സർട്ടിഫിക്കറ്റ് ആണ് വാങ്കഡെ ഹാജരാക്കിയത്. സര്‍ട്ടിഫിക്കറ്റിന് നിയമ സാധ്യതയുള്ളതാണെങ്കില്‍ ആര്‍ക്കും നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും വിജയ് സാംപ്ല കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നവാബ് മാലിക് സമീര്‍ വാങ്കഡെക്കെതിരെ രംഗത്തെത്തിയത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ മറുപടി നൽകുകയും ചെയ്തിരുന്നു. അതോടൊപ്പം ലഹരിമരുന്ന് കേസില്‍, ഷാറൂഖാന്‍റെ കൈയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചുവെന്നാരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസ് അന്വേഷിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.