പ്യോങ്യാങ്: ഉത്തര കൊറിയയില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഭരണാധികാരി കിം ജോങ് ഉന്നിന് കടുത്ത പനി ബാധിച്ചിരുന്നതായി സഹോദരി കിം യോ ജോങ്ങിന്റെ വെളിപ്പെടുത്തല്‍. ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ 'ലഘുലേഖകളാണ്' ഉത്തര കൊറിയയില്‍ കൊവിഡ് പരത്തിയതെന്നും ദക്ഷിണ കൊറിയയാണ് കിം ജോങ് ഉന്നിനെ രോഗബാധിതനാക്കിയതെന്നും കിം യോ ജോങ് ആരോപിച്ചു. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ കൊവിഡ് വൈറസിനെ മാത്രമല്ല, ദക്ഷിണ കൊറിയയെത്തന്നെ ഉന്മൂലനം ചെയ്യുമെന്നും കിം ജോങ് ഉന്നിന്റെ സഹോദരി പറഞ്ഞു. വളരെ അപൂര്‍വ്വമായി മാത്രമാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ചുളള വിവരങ്ങള്‍ ഉത്തര കൊറിയ പുറത്തുവിടാറുളളത്. ഇപ്പോള്‍ ഉത്തര കൊറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയിലൂടെ തന്നെയാണ് കിമ്മിന്റെ സഹോദരി വെളിപ്പെടുത്തല്‍ നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു. ദക്ഷിണ കൊറിയയില്‍നിന്ന് കൊണ്ടുവന്ന വസ്തുക്കളാണ് രാജ്യത്ത് കൊവിഡ് പടര്‍ത്തിയത്. കടുന്ന പനി ബാധിച്ച് കിടക്കുകയായിരുന്നെങ്കിലും എന്റെ സഹോദരന്‍ ജനങ്ങളുടെ കാര്യത്തില്‍ ആകുലനായിരുന്നു. അദ്ദേഹം ജനങ്ങളെ സേവിക്കുന്നതില്‍നിന്ന് പിന്നോട്ടുപോയില്ല'- കിം യോ ജോങ് പറഞ്ഞു.
ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് കിം ജോങ് ഉന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവായിരുന്നു. പുകവലിയും അമിത വണ്ണവുമുളള കിമ്മിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ശസ്ത്രക്രിയക്കിടെ കിം മരിച്ചുപോയി എന്നടക്കം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് അദ്ദേഹം പൊതുവേദിയിലെത്തിയതോടെയാണ് അത്തരം പ്രചരണങ്ങള്‍ അവസാനിച്ചത്.