പാറ്റ്‌ന: വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനുപിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നിതീഷ് കുമാര്‍. 2014-ല്‍ അധികാരത്തില്‍ വന്നവര്‍ 2024-ല്‍ അധികാരത്തിലുണ്ടാവില്ലെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ബിജെപി തന്നെ ഒതുക്കാന്‍ നോക്കിയിരുന്നെന്നും ബിജെപിയുടെ സഖ്യകക്ഷിയായതോടെയാണ് ജെഡിയുവിന്റെ അംഗസംഖ്യ കുറഞ്ഞതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഉപമുഖ്യമന്ത്രിയായി ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവാണ് അധികാരമേറ്റത്.
'ഞാന്‍ മുഖ്യമന്ത്രിയായാലും ഇല്ലെങ്കിലും അദ്ദേഹം (നരേന്ദ്രമോദി) 2024-ല്‍ പ്രധാനമന്ത്രിയാകില്ല. 2014-ല്‍ അധികാരത്തില്‍ വന്നവര്‍ 2024-ല്‍ ഉണ്ടാവുമെന്ന് പറയാനാകുമോ? 2024-ലെ പൊതുതെരഞ്ഞെടുപ്പിനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരുമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിശാല സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഞാന്‍ ഒരു സ്ഥാനത്തിനുവേണ്ടിയും അവകാശവാദം ഉന്നയിക്കുന്നില്ല'-നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്ന നിതീഷ് കുമാര്‍ ഇന്നലെയാണ് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ആർജെഡിയുടേയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് നിതീഷ് കുമാര്‍ അധികാരത്തിലെത്തിയത്. നിതീഷ് കുമാര്‍ ബിജെപിയുമായി കുറച്ചുകാലങ്ങളായി ഇടഞ്ഞു നില്‍ക്കുകയിരുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും കൃത്യമായ രാഷ്ട്രീയ നീക്കം നടത്തിയതോടെയാണ് നിതീഷ് കുമാര്‍ എന്‍ ഡി എ സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തോടൊപ്പം ചേര്‍ന്നത്.