എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി. വത്തിക്കാന്‍റെ ഇന്ത്യൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലിയാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ കാണുന്നത്. കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം. ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ തല്‍സ്ഥാനത്ത് രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
സീറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടപ്പിലാക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത ശക്തമായി നിലകൊള്ളുകയാണ്. ഇതുമൂലം അതിരൂപതയില്‍ തീരുമാനം നടപ്പിലായിട്ടില്ല. എറണാകുളം-അങ്കമാലി അതിരൂപതയില്‍ 50 വര്‍ഷത്തിലധികമായി ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പണം മാത്രമെ അംഗീകരിക്കുവെന്നാണ് അതിരൂപതയിലെ ഭൂരിഭാഗം വൈദികരുടെയും വിശ്വാസികളുടെയും നിലപാട്. എന്നാല്‍ ഏകീകൃത കുര്‍ബ്ബാന അര്‍പ്പണം നടത്തണമെന്നാണ് സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കമുള്ളവരുടെ നിലപാട്.
കുർബാന ഏകീകരണം നടപ്പാക്കണം എന്ന് വത്തിക്കാൻ അന്ത്യശാസനം നൽകിയിരുന്നെങ്കിലും ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന പരസ്യ നിലപാടിലായിരുന്നു ആന്‍റണി കരിയില്‍. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നാളുകളായി അതിപരൂപതയും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും തമ്മില്‍ ഭിന്നതയിലാണ്. ഇതിനു പിന്നാലെയാണ് കുര്‍ബ്ബാന അര്‍പ്പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ഉണ്ടായത്. ഇത്തരത്തില്‍ പലകാര്യങ്ങള്‍ സ്ഥാനമാറ്റത്തില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന. വത്തിക്കാന്‍ ഇത്തരമൊരു നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് കത്തയച്ചിട്ടുണ്ട്.