തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനം. കാനം രാജേന്ദ്രന്‍ പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നാണ് പ്രതിനിധികള്‍ ഉന്നയിച്ച പ്രധാന ആരോപണം. എം എം മണി എം എല്‍ എ ആനി രാജക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കാനം രാജേന്ദ്രന്‍ സീകരിച്ച നിലപാട് ശരിയായില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍ സമ്മേളനത്തില്‍ പറഞ്ഞത്. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല. കേരളത്തിലെ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി ആലോചിച്ച് വേണം പ്രതികരണം നടത്താനെന്നും കാനം രാജേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എസ്എഫ്‌ഐ- എഐഎസ്എഫ് തര്‍ക്കത്തില്‍ എഐഎസ്എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറി നിമിഷ രാജുവിനെ തള്ളി പറഞ്ഞതും പ്രതിനിധികളില്‍ വലിയ അതൃപ്തിയുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്നതും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. അതേസമയം സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പത്തനംതിട്ട, കൊല്ലം ജില്ലാ സമ്മേളനങ്ങളാണ് അടുത്തതായി നടക്കാനുള്ളത്.