ഡല്‍ഹി: അഗ്നിപഥ് പദ്ധതി നടപ്പിലാക്കാനുളള തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നടത്തുന്ന പുതിയ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാവുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'പ്രതിവര്‍ഷം അറുപതിനായിരം സൈനികര്‍ വിരമിക്കുമ്പോള്‍ അവരില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. അപ്പോള്‍ നാലുവര്‍ഷത്തെ കരാറില്‍ വിരമിക്കുന്ന ആയിരക്കണക്കിന് യുവാക്കളുടെ ഭാവി എന്തായിരിക്കും? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ ഈ പുതിയ പരീക്ഷണം യുവാക്കളുടെ ഭാവിയെയും രാജ്യത്തിന്റെ സുരക്ഷയെയും ഒരുപോലെ അപകടത്തിലാക്കുന്നതാണ്'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
2015 മുതല്‍ 2021 വരെയുളള വര്‍ഷങ്ങളില്‍ വിരമിച്ച സൈനികരില്‍ എത്രപേര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന് വ്യക്തമാക്കുന്ന പട്ടികയും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. 2015-ല്‍ 10,908 സൈനികര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചിട്ടുണ്ട്. 2016-ല്‍ 9086, 2017-ല്‍ 5638, 2018-ല്‍ 4175, 2019-ല്‍ 2968, 2020-ല്‍ 2584, 2021-ല്‍ 2903 എന്നിങ്ങനെയാണ് വിമരിച്ച സൈനികര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ ജോലികളുടെ കണക്ക്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.