ട്രാഫിക് ലൈറ്റുകളായ ചുവപ്പും ഓറഞ്ചും പച്ചയും ഇനിമുതല്‍ കുറച്ചു ദിവസത്തേക്ക് രാജ്യ ഭൂപടത്തിൽ കൊവിഡ്-19 വൈറസ് രഹിത മേഖലകൾ അടയാളപ്പെടുത്തുന്നതിനായി ഉപയോഗിക്കും. ഇന്നലെ 13 മുഖ്യമന്ത്രികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കിയിരുന്നു. എന്നാൽ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് ചില മേഖലകളില്‍ സാഹചര്യത്തിനനുസരിച്ച് ചില ഇളവുകളും ഉണ്ടാകുമെന്നും സൂചിപ്പിച്ചിരുന്നു. അങ്ങിനെയാണ് കളർ കോഡിംഗ് എന്ന ആശയം രൂപപ്പെട്ടത്.
റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളാക്കി മാറ്റും.
ഗ്രീൻ
കൊവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകളായിരിക്കും ഹരിതമേഖലയില്‍ ഉള്‍പ്പെടുക. ഇത്തരത്തില്‍ ഇന്ത്യയില്‍ 400 ജില്ലകളാണുള്ളത്. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഇവിടെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ-ചെറുകിട- ഇടത്തരം വ്യവസായങ്ങൾ പ്രവർത്തിക്കാൻ അനുവദിച്ചേക്കും.
ഓറഞ്ച്
15-ൽ താഴെ മാത്രം കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാതിരിക്കുകയും ചെയ്ത ജില്ലകളാണ് ഈ സോണില്‍ ഉള്‍പ്പെടുക. ഈ മേഖലകളിൽ അത്യാവശ്യം പ്രവർത്തനങ്ങൾ അനുവദിക്കും. കൃഷി വിളവെടുപ്പ്, അത്യാവശ്യമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ അനുവദിക്കും.
റെഡ്
15 ൽ കൂടുതൽ കേസുകളുള്ള ഏത് സ്ഥലവും ഒരു റെഡ് സോണായി കണക്കാക്കും. അവിടം നിലവില്‍ ഉള്ളപോലെ പൂര്‍ണ്ണമായി അടഞ്ഞു കിടക്കും.
21 ദിവസത്തേക്ക് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രിൽ 14ന് അവസാനിക്കും. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.